Kerala
തിരുവനന്തപുരം: പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തത്.
ഡിസംബര്‍ ഒൻപതിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.
ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തത്.
ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിംഗ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മധ്യകേരളത്തിനു വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1.53 കോടി വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുന്നത്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർമാരാണ് നാളെ വിധിയെഴുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴു ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷൻ എന്നിവിടങ്ങളിലാണ് വോട്ടിംഗ്. 12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷന്മാരും 20,020 സ്ത്രീകളും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 72.47 ലക്ഷം പുരുഷന്മാരും 80.92 ലക്ഷം സ്ത്രീകളുമാണ് രണ്ടാംഘട്ടത്തിലെ വോട്ടർമാർ.
രണ്ടാം ഘട്ടത്തിലാണ് പ്രശ്നബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.ഇന്നലെ വൈകുന്നേരത്തോടെ ഏഴു ജില്ലകളിലെയും പരസ്യപ്രചാരണം സമാപിച്ചു.
Kerala
നെടുമ്പാശേരി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർക്ക് എലിയുടെ കടിയേറ്റു. കപ്രശേരി ഗവ. സ്കൂൾ ബൂത്തിൽ ഉറങ്ങുന്നതിനിടെ കാലടി ഒക്കൽ സ്കൂളിലെ അധ്യാപികയ്ക്കാണു കടിയേറ്റത്.
തുടർന്ന് ആലുവയിലെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പെടുത്തു. പിന്നീട് റിസർവിലുള്ള മറ്റൊരാൾക്കു പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല നൽകിയാണ് വോട്ടെടുപ്പ് നടന്നത്.
Kerala
ഇടുക്കി: നൂറ്റിനാലാം വയസിലും ആവേശം ചോരാതെ വാഴവര നാങ്കുതൊട്ടി പൗവ്വത്ത് ആന്റണി വർക്കി എന്ന അപ്പച്ചൻ തന്റെ കടമ നിറവേറ്റാനെത്തി.
അപ്പച്ചൻ തൊണ്ണൂറോളം കുടുംബാംഗങ്ങളുള്ള വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദന്പതിമാരിൽ ഒരാളായ അപ്പച്ചൻ മടങ്ങിയത്.
ഇരട്ടയാർ പഞ്ചായത്ത് പത്താം വാർഡിലെ വോട്ടറായ അപ്പച്ചൻ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദന്പതികളെന്ന ഖ്യാതി അപ്പച്ചനും 99കാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്.
നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ക്ലാരമ്മ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. കേരളപ്പിറവിക്കുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ തന്റെ എല്ലാ വോട്ടുകളും വിനിയോഗിച്ചിട്ടുണ്ട് അപ്പച്ചൻ. മികച്ച കർഷകൻ എന്നതിലുപരി ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകനുമാണ് ആന്റണി പൗവ്വത്ത്.
Kerala
കൊച്ചി: കാലടിയിൽ പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്.
ശ്രീമൂലനഗരം അകവൂർ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
District News
കൊല്ലം: രാഷ്ട്രീയ ആവേശം അലതല്ലിയ തദ്ദേശതെരഞ്ഞെടുപ്പിന്റെ വിധിനിർണയിക്കാൻ നാടൊട്ടാകെ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ് സമയം.
വോട്ടുചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്കു ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ജില്ലയിലെ 22,54,848 വോട്ടര്‍മാരാണ് വിധി നിർണയിക്കാൻ പോളിംഗ് ബൂത്തിലേക്ക് എത്തും. 68 പഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാലു നഗരസഭകളും കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് ഇന്നു നടക്കുന്നത്. ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തു നിറഞ്ഞുനിൽക്കുന്പോൾ 10,43,920 പുരുഷന്മാരും 12,10,905 സ്ത്രീകളും 23 ട്രാന്സ്ജെണ്ടര്മാരും വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തും.
ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, പഞ്ചായത്ത്-4402, കോര്പറേഷന്-202, നഗരസഭ-427 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ നിര. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. 61 പ്രശ്നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്നബാധിത ബൂത്തുകള്‍ സന്ദര്‍ശിച്ചു പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്.
ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ചു സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി.
ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍. ജില്ലയിലാകെ 61 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.
മലയോരമേഖലയിൽ 33 പ്രശ്നബാധിത ബൂത്തുകൾ
അഞ്ചൽ : അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എട്ട് പഞ്ചായത്തുകളിലേക്കും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളക്കല്‍, കരവാളൂര്‍ പഞ്ചായത്തുകളിലേക്കും, ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ, അഞ്ചല്‍, കരവാളൂര്‍ ഡിവിഷനുകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും ഇന്ന് ജനഹിതം രേഖപ്പെടുത്തും. കുളത്തൂപ്പുഴയില്‍ ഒന്‍പത്, ഏരൂരില്‍ എട്ട്, അലയമണ്‍ നാല് എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലായി 33 പ്രശ്ന ബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവിടങ്ങളില്‍ ലോക്കല്‍ പോലീസിന് പുറമെ കേന്ദ്ര സേനയോ അല്ലെങ്കില്‍ കൂടുതല്‍ പോലീസ് വിന്യാസമോ ഉണ്ടാകും. വോട്ടെണ്ണൽ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലാണ്.
വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ രാത്രിയോടെ പ്രത്യേകം സജ്ജീകരിച്ച സ്ട്രോംഗ് റൂമിലെത്തിക്കും.
ക്രമീകരണങ്ങള്‍ സുസജ്ജം: കളക്ടര്‍
കൊല്ലം: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ സജ്ജമാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു സംവിധാനങ്ങളെല്ലാം വിലയിരുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാര്‍ഥികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ബസുകളും മിനി ബസുകളും കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയില്‍ 5136 പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു.
സിറ്റിയില്‍ എട്ട് ഡിവൈഎസ്പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 414 സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. റൂറല്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷന് സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
q
ഇതേകേന്ദ്രങ്ങളില്‍ 13ന് വോട്ടെണ്ണല്‍. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
പരാതികളിലെല്ലാം നടപടി
കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറില്‍ ചേര്‍ന്ന നീരീക്ഷണസമിതിയോഗത്തില്‍ ചെയര്‍മാനും ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.
താത്ക്കാലിക ഡ്രൈവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്കു കൈമാറി റിപ്പോര്‍ട്ട് തേടി.
അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പോലീസിനും മോട്ടര്‍വാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു.
പ്രചാരണവസ്തുക്കള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയില്‍ ഫോണുകള്‍ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിവയ്ക്കുന്നതിനു നടപടി സ്വീകരിച്ചു.
സഹപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിക്കുവേണ്ടി സ്കൂള്‍ അധ്യാപിക വാട്ട്സ്ആപ് ഗ്രൂപ് വഴി പണപ്പിരിവ് നടത്തിയെന്ന ആക്ഷേപം മുന്‍നിറുത്തി അന്വേഷിച്ച് വിവരം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.
സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, സ്പെഷല്‍ ബ്രാഞ്ച് എസിപി പ്രതീപ് കുമാര്‍, റൂറല്‍ ഡിവൈഎസ്പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബാലറ്റ് ലേബലുകള്‍: വെള്ള, പിങ്ക്, നീല
നിറങ്ങളില്‍ വോട്ടു ചെയ്യേണ്ടത് ഇങ്ങനെ...
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഹരിത മാർഗനിർദേശങ്ങൾക്കനുസരിച്ച് ഹരിത ബൂത്തുകൾ സജ്ജമായി.
സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിതചട്ടം പാലിക്കുന്നതിനു പുറമേ വിവിധ ജില്ലകളിലായി നിരവധി ബൂത്തുകൾ ‘മാതൃക ഹരിത ബൂത്തുകൾ’എന്ന നിലയിലും സജ്ജമാക്കിയിട്ടുണ്ട്.
ആദ്യഘട്ടമായി 595 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 15,432 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവയെല്ലാം ഹരിത ചട്ടം പാലിക്കുന്നവയാണ്.
എല്ലാ ബൂത്തുകളിലും ജൈവ, അജൈവ മാലിന്യങ്ങൾ ഇടുന്നതിന് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ഗ്ലാസ് ടംബ്ലർ, സ്റ്റീൽ ഗ്ലാസ് എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, 814 പോളിംഗ് ബൂത്തുകൾ മാതൃക ഹരിത ബൂത്തുകളായി പ്രകൃതി സൗഹൃദമായി സജ്ജമാക്കിയിട്ടുണ്ട്.
574 മാതൃകാ ബൂത്തുകളുമായി എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മാതൃകാ ഹരിതബുത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. ഓല, മുള, ഈറ്റ, പനമ്പ്, തഴപ്പായ, വാഴയില, മാവില, കുരുത്തോല, പേപ്പർ, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃക ഹരിത ബൂത്തുകൾ അലങ്കരിച്ചിട്ടുള്ളത്. ഈ ബൂത്തുകളിൽ ഹരിത സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജൈവ-അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കുന്നതിനായി പ്രകൃതിസൗഹാർദപരമായ ഓലകൊണ്ടും പനയോലകൊണ്ടും ഉണ്ടാക്കിയ ‘ബിന്നുകൾ’ (വല്ലങ്ങൾ) ചില ജില്ലകൾ സജ്ജീകരിച്ചിട്ടുണ്ട്.
മിക്ക ജില്ലകളിലും കളക്ഷൻ/ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിൽ ഹരിതകർമ സേനയെയും നിയോഗിച്ചിട്ടുണ്ട്.തിരുവനന്തപുരം ഉൾപ്പെടെ ചില ജില്ലകളിൽ ഭക്ഷണ വിതരണത്തിനായി കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്, ഹരിതചട്ടം ഉറപ്പാക്കിക്കൊണ്ട് സ്റ്റീൽ/സിറാമിക് പ്ലേറ്റുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
Kerala
1) വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.
2) പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.
3) സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്ട്രോള് യൂണിറ്റിലെ "ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും. ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്ട്രോള് യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
4) ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന് വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്ക്കും.
വോട്ട് രേഖപ്പെടുത്തല്‍
1) ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
2) ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
3) ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
4) വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
5) ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
6) മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്കി നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
7) മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
8) ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
9) ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
10) മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
11) വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്ത്തിക്കഴിഞ്ഞാല് ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
12) രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
14) വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണം. അവര്‍ വോട്ടറെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്.